എറണാകുളം: ആലുവ നിയോജക മണ്ഡലത്തിലെ ആലുങ്കൽ കടവ് പാല ത്തിൻ്റെ അനുബന്ധ റോഡുകളുടെ നിർമ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ജൂലൈ 31 നകം പൂർത്തിയാക്കാൻ തീരുമാനം. കളക്ടറേറ്റിൽ എം എൽ എ അൻവർ സാദത്തിൻ്റെ സാന്നിധ്യത്തിൽ മന്ത്രി വി.എസ് സുനിൽകുമാറും കളക്ടർ എസ്. സുഹാസുമായി നടത്തിയ ചർച്ചയിലാണ് നിർമ്മാണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനമായത്. പാലത്തിൻ്റെ പൂർത്തീകരണത്തിനായി 28 സെൻ്റ് ഭൂമി നികത്തുന്നതിനുള്ള അനുമതി സർക്കാർ നേരത്തെ നൽകിയിരുന്നു. ഇതുൾപ്പടെ 79 സെൻ്റ് സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. സ്ഥലത്തിൻ്റെ സാമൂഹ്യ പ്രത്യാഘാത പഠനം പൂർത്തിയായി. തുടർന്നുള്ള നടപടിക്രമങ്ങൾ ജൂലൈ 31 നകം പൂർത്തിയാക്കണമെന്ന് മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു.
അനുബന്ധ റോഡുകൾ നിർമ്മിച്ചിട്ടില്ലാത്തതിനാൽ പാലം ഉപയോഗ ശൂന്യമാണ്. നിലവിൽ തരിശുഭൂമിയായി കിടക്കുന്ന ഈ പ്രദേശത്ത് കനത്ത മഴയിൽ വെള്ളപ്പൊക്കമുണ്ടാകുന്നതിനാൽ 20 വർഷത്തിലേറെയായി നെൽകൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയിലുമാണ്.
മണ്ഡലത്തിലെ തന്നെ പുറയാർ റയിൽവേ ഓവർ ബ്രിഡ്ജിനായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികളുടെ പുരോഗതിയും യോഗത്തിൽ വിലയിരുത്തി. സ്ഥലത്തെ സംബന്ധിച്ച് സാമൂഹ്യ പ്രത്യാഘാത പoനം നടത്തുന്നതിനായി കേരള വോളൻ്ററി ഹെൽത്ത് സർവീസസ് കോട്ടയത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 12നകം മാത്രമേ പഠനം പൂർത്തിയാകൂ. റിപ്പോർട്ട് ലഭിച്ച ശേഷം ഭൂമി ഏറ്റെടുക്കൽ നടപടികൾ ദ്രുതഗതിയിലാക്കുമെന്ന് ഡപ്യൂട്ടി കളക്ടർ എം.വി. സുരേഷ് കുമാർ യോഗത്തിൽ അറിയിച്ചു. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിജി കരുണാകരൻ , നെടുമ്പാശ്ശേരി സ്പെഷൽ തഹസിൽദാർ വിനോദ് ജി മുല്ലശ്ശേരി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
0 Comments