തൃശൂർ : കാലാവർഷത്തിനു മുന്നോടിയായി എനാമാക്കൽ ബണ്ട് പൊട്ടിക്കുന്ന പ്രവൃത്തിക്ക് നാളെ (മെയ് 26) തുടക്കം കുറിക്കും. കൃഷി മന്ത്രി വി എസ് സുനിൽകുമാറിന്റെ സാന്നിദ്ധ്യത്തിൽ കളക്ടറേറ്റിൽ ചേർന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് താൽക്കാലിക വളയംകെട്ട് ബണ്ട് പൊട്ടിക്കാൻ നഗരസഭ, കെഎൽഡിസി, ജലസേചന വകുപ്പ്, മണ്ണ് സംരക്ഷണവകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് എനാമാക്കൽ ബണ്ട് പൊളിക്കുന്നതിന് തീരുമാനിച്ചത്.
കാലവർഷം സംബന്ധിച്ച് കാലാവസ്ഥനിരീക്ഷണ വകുപ്പ് മുന്നറിയിപ്പുകൾ കണക്കിലെടുത്തും കോൾ കാർഷിക മേഖലയിൽ നിന്നുളള റിപ്പോർട്ടുകൾ പരിഗണിച്ചുമാണ് ബണ്ട് പൊട്ടിക്കാൻ തീരുമാനിച്ചത്. മാനദണ്ഡപ്രകാരം ബണ്ടിന്റെ നടുഭാഗത്താണ് പൊട്ടിക്കുക. ബണ്ട് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന മുളയും കുറ്റികളും മണ്ണും നീക്കം ചെയ്യാൻ കരാറുകാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മഴ ശക്തമാവുകയും ബണ്ട് പൊട്ടിക്കുന്ന പ്രവൃത്തി പൂർത്തിയാകാതിരിക്കുകയും ചെയ്താൽ തൃശൂർ നഗരത്തിൽ വെളളക്കെട്ട് ഉണ്ടാവും. ഈ സാഹചര്യം ഒഴിവാക്കാനാണ് യഥാസമയം ബണ്ട് പൊട്ടിക്കുന്ന നടപടിയിലേക്ക് കടക്കുന്നത്. അരിമ്പൂർ, ചാഴൂർ, നെടുപുഴ, താന്ന്യം തുടങ്ങിയ പ്രദേശങ്ങളിലും വെളളക്കെട്ട് ഒഴിവാക്കാൻ ഇതിലൂടെ കഴിയും. കോൾ പാടങ്ങളിലെ ജലനിരപ്പ് മതിയായ തോതിൽ ഉറപ്പുവരുത്തിയിട്ടുളളതിനാൽ ഇപ്പോൾ ബണ്ട് പൊട്ടിച്ചാലും ഉപ്പ് വെളളം കയറില്ലെന്ന് ജലസേചന വകുപ്പ് വിലയിരുത്തുന്നു.
ഇടിയൻച്ചിറ റഗുലേറ്ററിന്റെ അഞ്ച് എണ്ണം ഒഴികെ മറ്റെല്ലാ ഷട്ടറുകളും പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. വെളളക്കെട്ട് ഒഴിവാക്കുന്നതിന് നഗരസഭ, മണ്ണ് സംരക്ഷണ വകുപ്പ്, കെഎൽഡിസി എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ജില്ലാ കളക്ടർ എസ് ഷാനവാസ് അദ്ധ്യക്ഷനായി.
0 Comments