നമ്മുടെ ഉണ്മകളേയും ഇല്ലായ്‌മകളേയും സത്യസന്ധമായി വിലയിരുത്തിക്കൊണ്ടാണ് ‘ദുരന്ത’ങ്ങളെ അഭിമുഖീകരിക്കുവാൻ തയ്യാറാകേണ്ടത്.
പി.ആർ. ഏജൻസികൾ ഊതിവീർപ്പിച്ച “സൗകര്യങ്ങൾ” (അവയുടെ കണക്കുകൾ ) കൊണ്ട് പ്രതിസന്ധികളെ മറികടക്കാൻ കഴിയില്ല എന്ന് മാത്രമല്ല; ആസൂത്രണങ്ങൾ മുഴുവൻ തകിടം മറിയുകയും ചെയ്യും.
നമുക്ക് ഉള്ള സൗകര്യങ്ങളിൽ തീർച്ചയായും അഭിമാനിക്കണം. തലയുയർത്തി അംഗീകാരം സ്വീകരിക്കുകയും ചെയ്യാം. പക്ഷേ ഇല്ലാക്കഥകളിലൂടെ മെനഞ്ഞെടുത്ത മായീകലോകപ്രതീതിയിൽ കയ്യടി തരപ്പെടുത്തുന്നത്, ഈ ദുരന്തമുഖത്തിൽ ചെയ്യുന്ന ഏറ്റവും നികൃഷ്ടമായ നടപടിയാണ്. ഇല്ലാക്കഥകളിൽ വിശ്വസിച്ച് ആശ്രയം തേടുന്നവരെ കൂടി കഷ്ടപ്പെടുത്തുന്ന ചതിയാണ്.
ഊതി വീർപ്പിച്ച പി ആർ പ്രചാരണം പോലെയല്ല യാഥാർത്ഥ്യം എന്നാണ് മനസ്സിലാകുന്നത്. നാലു ലക്ഷം പേർക്ക് ക്വാറൻ്റീൻ സജ്ജീകരണം ഏർപ്പാടാക്കി എന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. നാലു വിമാനം വന്നിറങ്ങിയപ്പൊഴേക്കും അവയെല്ലാം “അപ്രത്യക്ഷമായി” എന്നു ബോധ്യപ്പെടുത്തുന്നതാണ് പുറത്ത് വരുന്ന വാർത്തകൾ. ക്വാറൻ്റീൻ സൗകര്യം ഒരുക്കാൻ കൂടുതൽ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യത്തെ തുടർന്ന് ഗുജറാത്തിൽ നിന്നു പുറപ്പെടാൻ നിശ്ചയിക്കപ്പെട്ടിരുന്ന ട്രെയിൻ അവസാന നിമിഷം റദ്ദാക്കി എന്നാണ് അറിയുന്നത്. കേരളം തയ്യാറാക്കി എന്നവകാശപ്പെടുന്ന 4 ലക്ഷം പേർക്കുള്ള ക്വാറൻ്റീൻ സൗകര്യങ്ങൾ വിനിയോഗിക്കപ്പെട്ടു കഴിഞ്ഞുവോ?
– ഡോ: ഭാർഗവ റാം
0 Comments