ഗുരുവായൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നൽകാനുള്ള ഗുരുവായൂർ ദേവസ്വം ബോർഡ് തീരുമാനം ഗുരുവായൂർ ദേവസ്വംനിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽസെക്രട്ടറി ഇ. എസ് ബിജു ആരോപിച്ചു.
ക്ഷേത്രേതര കാര്യങ്ങൾക്ക് ദേവസ്വം ഫണ്ട് വിനിയോഗിക്കാൻ പാടില്ലെന്നിരിക്കെ ലോക് ഡൗണിന്റെ പേര് പറഞ്ഞ് ദേവസ്വം നിയമത്തെയും, കവനന്റിനെയും അട്ടിമറിക്കാനാണ് സർക്കാരും ദേവസ്വം ബോർഡും ശ്രമിക്കുന്നത്.
ദേവസ്വം നിയമമനുസരിച്ച് ദേവസ്വം വരുമാനം ക്ഷേത്ര കാര്യങ്ങൾക്കും, ഭക്തജന ക്ഷേമത്തിനും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. നിത്യനിദാന ചെലവിനും ഗോശാലയിലെ ഗോക്കൾക്കും,, ദേവസ്വം ആനകൾക്കും ആയി പ്രതിമാസം കോടികൾ ചെലവഴിക്കേണ്ടിവരുന്നുണ്ട്. ക്ഷേത്രത്തിൽ ഭക്തരെ വിലക്കിയ സാഹചര്യത്തിൽ വരുമാനം നിലച്ച സാഹചര്യത്തിലാണ് ദേവസ്വം ബോർഡിന്റെ നടപടി. മറ്റിനങ്ങളിലും പെൻഷൻ തുടങ്ങിയ കാര്യങ്ങൾക്കും 10 കോടിയിലധികം രൂപയാണ് ചെലവഴിക്കപ്പെടുന്നത്.
ക്ഷേത്രസ്വത്ത് അന്യാധീനപെടുത്തുന്നതിന് കാരണമായി ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നത് ഗുരുവായൂർ മതേതരക്ഷേത്രം ആയതുകൊണ്ട് പൊതുകാര്യങ്ങൾക്ക് ഫണ്ട് വിനിയോഗിക്കുന്നതിൽ തെറ്റില്ല എന്നാണ്. ക്ഷേത്രം ഹിന്ദു ആരാധനാസമ്പ്രദായവും ആചാരപദ്ധതികളും നടപ്പിലാക്കുന്ന ആദ്ധ്യാത്മിക കേന്ദ്രമാണ്. പരുമലപള്ളി, മലയാറ്റൂർ പള്ളി, എരുമേലി വാവർ പള്ളി, ചേരമാൻ ജുമാ മസ്ജിത് തുടങ്ങിയ ഇതര മത ആരാധനാലയങ്ങളും ഹിന്ദുക്കളുടെ സംഭാവനയും, ഭണ്ഡാര വരവും കൊണ്ടാണ് നിലനിൽക്കുന്നത്. ഈ ആരാധനാലയങ്ങളെ മതേതര കേന്ദ്രമായി അംഗീകരിക്കുമോ എന്ന് ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കണം. ക്രൈസ്തവ ഇസ്ലാമിക ആരാധനാലയങ്ങളും വഖഫ് ബോർഡും മത സ്ഥാപനമായി നിലനിൽക്കുമ്പോൾ ക്ഷേത്രങ്ങൾ മാത്രം മതേതര കേന്ദ്രമാണ് എന്ന് വ്യാഖ്യാനിക്കുന്നത് അടിസ്ഥാന വിരുദ്ധമായ നടപടിയാണ്.
കൊറോണ ഫണ്ടിലേക്ക് ദേവസ്വം ജീവനക്കാരും, ഹിന്ദു ഭക്തജനങ്ങളും കോടികളാണ് പ്രതിദിനം നൽകിക്കൊണ്ടിരിക്കുന്നത്. ഇതിന് പുറമേ ക്ഷേത്ര ഫണ്ടും കവർന്നെടുക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന്ഇ എസ് ബിജു പറഞ്ഞു.
രാജ പ്രതിനിധികളും കേന്ദ്രസർക്കാരും തമ്മിലുണ്ടാക്കിയ കവനന്റിന്റെ അടിസ്ഥാനത്തിൽ സ്വയംഭരണനിർവഹണ അധികാരമുള്ള ബോർഡ് ആണ് ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന്റെ അധികാരസ്ഥാനത്തേക്ക് ഭരണകക്ഷി ചുമതലപ്പെടുത്തുന്ന ആൾ പ്രസിഡണ്ടായി വരുമെങ്കിലും, നിയമിച്ചു കഴിഞ്ഞാൽ പിരിച്ചുവിടാനോ, നിയന്ത്രിക്കാനോ സർക്കാരിന് അധികാരമില്ലെന്ന് ഇരിക്കെ ദേവസ്വം പ്രസിഡണ്ട് സർക്കാരിനു വിടുപണി ചെയ്യുന്നത് ഭക്തജനങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല.
മുൻ സർക്കാരുകൾ നടത്തിവന്നിരുന്ന ദേവസ്വം കൊള്ള തന്നെയാണ് പിണറായി സർക്കാരും നടപ്പിലാക്കുന്നത്. ദേവസ്വം ഫണ്ട് സർക്കാർ ട്രഷറിയിലും, സഹകരണ ബാങ്കുകളിലും നിക്ഷേപിക്കണമെന്ന നിർദ്ദേശങ്ങൾ ഭക്തജന പ്രതിഷേധം മൂലം പിൻവലിച്ചിട്ടുണ്ട്. ഗുരുവായൂർ ദേവസ്വം അഴുക്കുചാൽ നിർമ്മാണത്തിന് 63 ലക്ഷം രൂപ നൽകാനുള്ള തീരുമാനവും പിൻവലിക്കേണ്ടിവന്നു. മുൻപ് കരുണാകരൻ മന്ത്രിസഭ ദേവസ്വം ഫണ്ട് പൊതു ആവശ്യത്തിന് എടുക്കാൻ തീരുമാനിച്ചതും പിൻവലിച്ചിട്ടുണ്ട്.
ദേവസ്വം ഭരണവും ഫണ്ട് വിനിയോഗവും മതേതര സർക്കാർ തീരുമാനിക്കുന്നത് നീതിക്ക് നിരക്കുന്നതല്ല. ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്ന ഭക്തർ ഗുരുവായൂരിൽ ചിലവഴിക്കുന്ന പണത്തിന് ടാക്സും, എണ്ണമറ്റലോഡ്ജ് ടാക്സും ഇനത്തിൽ കോടിക്കണക്കിന് രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ലഭിക്കുന്നത്. ഗുരുവായൂർ ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നത് മൂലമാണ് ഗുരുവായൂർ മുനിസിപ്പാലിറ്റി നികുതി വരുമാനം കൂടുതൽ കിട്ടുന്ന മുനിസിപ്പാലിറ്റികളിൽ ഒന്നായതെന്ന് സർക്കാർ വിസ്മരിക്കുകയാണ്.
സർക്കാരിന്റെ ധന ക്രയവിക്രയ സ്ഥാപനം ട്രഷറി ആണ്. അതിനാൽ ട്രഷറിയിൽ അടക്കുന്ന പണം സർക്കാരിന്റേതാണ്.
സർക്കാരിൽ പണം അടച്ചാൽ സർക്കാരിലേക്ക് കൊടുത്തത് പോലെയാണ്. ട്രഷറി നിയന്ത്രണങ്ങൾ എല്ലാം തുടർ ക്രയവിക്രയങ്ങൾക്ക് ബാധകവുമാണ്. ഗുരുവായൂർ ദേവസ്വം ബോർഡിന്റെ 2007- 2011 വരവ് ചിലവ് കണക്ക് ഓഡിറ്റ് റിപ്പോർട്ടിൽ ചാലക്കുടി ട്രഷറിയിൽ 19 ലക്ഷം രൂപ അടച്ചതായി രേഖപ്പെടുത്തുന്നു. 1997 മുതൽ 2006 വരെയുള്ള 10 വർഷം ഫിക്സഡ് ഡിപ്പോസിറ്റ് ഇനത്തിൽ ട്രഷറിയിലേക്ക് അടച്ചത് 125 കോടി രൂപയാണ്. ഗുരുവായൂർ ദേവസ്വം ബോർഡിന്റെ 2007- 2008 മുതൽ 2010- 2011 വരെയുള്ള ഓഡിറ്റ് റിപ്പോർട്ട് പരാമർശത്തിൽ സർക്കാരിലേക്ക് പോകുന്ന പണത്തിന് കൃത്യമായ കണക്കുകൾ പോലും ഇല്ല എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. സ്ഥിരനിക്ഷേപ ഇനത്തിൽ വിവിധ ബാങ്കുകളിൽ നിക്ഷേപിച്ച പണത്തിന് കണക്കോ രസീതോ ഇല്ല എന്ന് ഓഡിറ്റർമാർ രേഖപ്പെടുത്തി. ചില ബാങ്കുകളിൽ കണ്ണിൽ കാണിക്കുന്ന പണം ബാങ്കിൽ അടച്ചിട്ടില്ല. ചില ബാങ്കുകളിൽ കണക്കിൽ കൂടുതലായി അടച്ചതായും കാണിക്കുന്നു.
കോടിക്കണക്കിനു രൂപയുടെ ചെക്കുകൾ ഓരോവർഷവും മാറാതെ കെട്ടിക്കിടക്കുന്നു. എൻഡോവ്മെന്റ് തുകകൾ, വേണ്ടരീതിയിൽ വരവ് വയ്ക്കപെടുന്നില്ല. സ്ഥിര നിക്ഷേപങ്ങളുടെ കാലാവധിക്ക് ശേഷം തുക എന്ത് സംഭവിച്ചു എന്ന് കാണുന്നില്ല. വരവ് ചിലവ് കണക്കുകളിലെ മറ്റുള്ളവ എന്ന പേരിൽ ലക്ഷങ്ങൾ എഴുതി തള്ളിയിരിക്കുന്നു. കുങ്കുമപ്പൂ, ചന്ദനം ഉദയാസ്തമനപൂജ തുടങ്ങി എല്ലാ കാര്യങ്ങളിലും തികഞ്ഞ അഴിമതിയും ഓഡിറ്റർമാർ ചൂണ്ടിക്കാണിക്കുന്നു.
0 Comments