മന്ത്രി ഇ.പി. ജയരാജന്റെയും യുവജന കമ്മീഷന്റെയും ഇടപെടലിലൂടെ ദുബായിൽ മലയാളിക്ക് ജീവൻരക്ഷാ മരുന്ന് എത്തിച്ചുനൽകി.
കോഴിക്കോട് : നാദാപുരം സ്വദേശിനി സജ്‌ലാ ഭർത്താവും പ്രവാസിയുമായ ഷെഫീഖിന് ആവശ്യമായ ജീവൻ രക്ഷാ മരുന്ന് കൊറിയറിൽ ആണ് വർഷങ്ങളായി എറണാകുളത്തു നിന്ന് എല്ലാ മാസവും അയക്കുന്നത്. ലോക്ക് ഡൗൺ വന്നപ്പോൾ കിഡ്‌നി ട്രാൻസ്പ്ലാന്റ ചെയ്ത ഭർത്താവ് ഷെഫീഖിന് എറണാകുളം ലേക്ക് ഷോർ ആശുപത്രിയിൽ നിന്ന് എങ്ങനെ മരുന്നു എത്തിക്കും എന്ന ആധിയിൽ ആയിരുന്നു സജ്‌ലാ. എല്ലാ മാസവും കൃത്യമായി മരുന്ന് അയക്കുന്നതാണ്. ഏഴു വർഷമായി പ്രവാസി ആയ ഷെഫീഖിന്റെ ജീവൻ നിലനിർത്തുന്നത് എറണാകുളത്തു നിന്ന് കൃത്യമായി ചെല്ലുന്ന മരുന്നാണ്.
ലോക്ഡൗൻ എല്ലാ വഴിയും അടച്ചപ്പോൾ സജ്‌ലാ പലരുമായും ബന്ധപ്പെട്ടു. കാർഗോ വഴി മരുന്ന് എത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ പ്രദേശത്തെ പൊതു പ്രവർത്തകർ പറഞ്ഞാണ് യുവജന കമ്മീഷൻ മരുന്നു എത്തിക്കുന്ന പദ്ധതിയെ കുറിച്ചു അറിഞ്ഞത്. ഉടൻ തന്നെ കമ്മീഷന്റെ കോഴിക്കോട്, എറണാകുളം കോർഡിനേറ്റർ മാരെ ബന്ധപ്പെട്ടു. അവർ വഴി കമ്മീഷൻ ചെയർപേഴ്‌സൻ ചിന്ത ജെറോം വിഷയത്തിൽ ഇടപെട്ടു.
മന്ത്രി ഇ.പി ജയരാജന്റെ ശ്രദ്ധയിൽ വിഷയതിന്റെ അടിയന്തരപ്രധാന്യം അവതരിപ്പിച്ചു. മന്ത്രി നേരിട്ട് സജലയയോട് സംസാരിക്കുകയും മരുന്ന് കൃത്യ സമയത്തു എത്തിക്കാൻ സംവിധാനം ഒരുക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. മന്ത്രിയുടെ ഓഫീസിന്റെയും യുവജനകമ്മീഷന്റെയും ഇടപെടലിൽ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് ദുബായിലേക്ക് പോകുന്ന കർഗോയിൽ മരുന്ന് എത്തിക്കാൻ ഉള്ള ഏർപ്പാട് ചെയ്തു. കഴിഞ്ഞ ദിവസം മരുന്ന് ദുബായിൽ ഷെഫീഖിന്റെ കൈകളിൽ എത്തി. യുവജന കമ്മീഷൻ ചെയർപേഴ്‌സനെ വിളിച്ചു നന്ദി അറിയിച്ച സജ്‌ലാ, മന്ത്രി ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ ഓഫീസും നടത്തിയ ഇടപെടലുകൾക്കും നന്ദി അറിയിച്ചു.
0 Comments