കാലഘട്ടത്തിന്റെ അനിവാര്യതക്കനുസരിച്ചുള്ള പുതിയ ഡിപ്പാർട്മെന്റുകൾക്ക് തുടക്കം കുറിച്ച് ആരോഗ്യമേഖലയിൽ ചരിത്ര മുന്നേറ്റവുമായി ആരോഗ്യവകുപ്പ്. ക്രിട്ടിക്കൽ കെയർ മെഡിസിൻ, ജനറ്റിക്സ് വിഭാഗം, ജറിയാട്രിക്‌സ് വിഭാഗം, റ്യുമറ്റോളജി വിഭാഗം,ഇന്റർവെൻഷണൽ റേഡിയോളജി എന്നീ ഡിപ്പാർട്ടുമെന്റുകളുടെ പ്രവർത്തനത്തിന് സർക്കാർ മേഖലയിൽ ആദ്യമായി തുടക്കമിടുന്നു. ഇതിലൂടെ അതത് മേഖലയിലെ വിദഗ്ധരുടെ മേൽനോട്ടത്തിൽ ചികിത്സ ഉറപ്പാക്കാനും പി.ജി. കോഴ്‌സുകൾ ആരംഭിക്കാനും ഈ രംഗത്ത് കൂടുതൽ വിദഗ്ധരെ സൃഷ്ടിക്കാനും സംസ്ഥാനത്തിന് കഴിയും. മതിയായ അടിസ്ഥാന സൗകര്യങ്ങളൊരുക്കി തസ്തികകൾ സൃഷ്ടിച്ചാണ് ഈ വിഭാഗങ്ങൾ ആരംഭിക്കുന്നത്.
1. ക്രിട്ടിക്കൽ കെയർ മെഡിസിൻ: രോഗ തീവ്രമാകുന്ന അവസ്ഥയിലും അപകടങ്ങൾ ഉണ്ടാകുമ്പോഴുമാണ് ആളുകൾ അതി തീവ്ര വിഭാഗത്തിൽ ചികിത്സ തേടി എത്തുന്നത്. ആ സാഹചര്യത്തെ അതിജീവിക്കുന്നതിനും, ചികിത്സയിലൂടെ ഗുണമേന്മയുള്ള ജീവിതം ഉറപ്പാക്കുന്നതിനും ക്രിട്ടിക്കൽ കെയർ വിഭാഗത്തിന്റെ പ്രവർത്തനം അനിവാര്യമാണ്. ക്രിട്ടിക്കൽ കെയർ ഐസിയുവിൽ രോഗികൾക്ക് നൽകുന്നഒരോ ചികിത്സയും അതിപ്രധാനമാണ്. ഇതിൽ പ്രത്യേക ശ്രദ്ധ കൊടുത്തുകൊണ്ട് പ്രത്യേക പരിശീലനം നൽകുന്നതിനും വൈദഗ്ധ്യമുള്ള ഡോക്ടർമാരെ സൃഷ്ടിക്കുന്നതിനും വേണ്ടി ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ ഡിപ്പാർട്ട്‌മെന്റ് ആരംഭിക്കും.
2. ജനറ്റിക്സ് വിഭാഗം: വൈദ്യശാസ്ത്രത്തിലെ മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിൽ പല രോഗങ്ങളുടെയും ജനിതകമായിട്ടുള്ള കാരണങ്ങളെയും പലതരം അപൂർവ രോഗങ്ങളെയും മനസിലാക്കുന്നതിനും രോഗനിർണയത്തിനും കൃത്യമായ ചികിത്സ ഉറപ്പ് വരുത്തുന്നതിനും ജനറ്റിക്സ് വിഭാഗത്തിന്റെ പ്രവർത്തനം അത്യന്താപേക്ഷിതമാണ്. സ്വകാര്യ മേഖലയിൽ മാത്രമുണ്ടായിരുന്ന ജനിതക രോഗങ്ങൾ കണ്ടെത്തുവാനുള്ള ചെലവേറിയ ജനറ്റിക്‌സ് ലാബുകൾ സർക്കാർ മേഖലയിലും ലഭ്യമാക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജനറ്റിക്സ് വിഭാഗം പ്രവർത്തനം ആരംഭിക്കും.
3. ജറിയാട്രിക്‌സ് വിഭാഗം: ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള സംസ്ഥാനമാണ് കേരളം. വയോജനങ്ങൾക്കുണ്ടാകുന്ന രോഗങ്ങൾ വളരെ നേരത്തെ കണ്ടെത്തി ചികിത്സയും പരിചരണവും മാനസിക പിന്തുണയും ഉറപ്പാക്കി ഗുണമേന്മയുള്ള ജീവിതം ഉറപ്പാക്കാനാണ് ജറിയാട്രിക്‌സ് വിഭാഗം ആരംഭിക്കുന്നത്.
4. റ്യുമറ്റോളജി വിഭാഗം: എല്ലാത്തരം വാത രോഗങ്ങൾക്കും സമഗ്ര ചികിത്സയുമായാണ് റ്യുമറ്റോളജി വിഭാഗം ആരംഭിക്കുന്നത്. വാതരോഗ സംബന്ധമായ അസുഖങ്ങൾക്കും ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്നതുമായ അസുഖങ്ങൾക്കും അത്യാധുനിക ശാസ്ത്രീയ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം.
5. ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം: എല്ലാ അവയവ സംവിധാനങ്ങളെയും വിലയിരുത്തുകയും ചികിത്സിയ്ക്കുകയും ചെയ്യുന്ന അത്യാധുനിക ശാസ്ത്ര ശാഖയാണ് ഇന്റർവെൻഷണൽ റേഡിയോളജി. തല മുതൽ പാദം വരെയുള്ള രക്തക്കുഴലുകളെ ബാധിക്കുന്ന രോഗങ്ങൾക്ക് ശസ്ത്രക്രിയയില്ലാതെ വേദന രഹിതമായ ചികിത്സ നൽകുന്ന ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിന് ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റം വരുത്താൻ കഴിയും.
സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലാണ് ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം ആരംഭിക്കുന്നത്.ഇന്റർവെൻഷണൽ റേഡിയോളജി ചികിത്സയ്ക്കാവശ്യമായ ഡി.എസ്.എ. മെഷീൻ ഈ മെഡിക്കൽ കോളേജുകളിൽ സ്ഥാപിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവുവരുന്ന ഈ ചികിത്സ പദ്ധതിയിലൂടെ സൗജന്യമായാണ് നൽകുന്നത്. മെഡിക്കൽ കോളേജുകളിൽ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം ആരംഭിക്കുന്നതോടെ ഈ രംഗത്ത് കൂടുതൽ വിദഗ്ധരെ സൃഷ്ടിക്കുന്നതിനും കൂടുതൽ മെഡിക്കൽ കോളേജിലേക്ക് ചികിത്സ വ്യാപിപ്പിക്കുന്നതിനും സാധിക്കും.
രക്തത്തിലെ ബ്ലോക്ക്, ക്രമാതീതമായി രക്തയോട്ടമുള്ള തലച്ചോറിലെ മുഴകൾ, ശരീരത്തിന്റെ ഏത് ഭാഗത്തുമുള്ള ട്യൂമറുകൾ എന്നിവ കണ്ടെത്താനും ശസ്ത്രക്രിയയ്ക്ക് മുമ്പായി നടത്തുന്ന എംബൊളൈസേഷനിലൂടെ ശസ്ത്രക്രിയാ സമയത്തുള്ള അമിത രക്തസ്രാവം ഒഴിവാക്കാനും, കരൾ, പിത്തനാളം, രക്തക്കുഴലുകൾ തുടങ്ങിയവയെ ബാധിക്കുന്ന കാൻസറിന്റെ ചികിത്സയ്ക്കായി കീമോ തെറാപ്പി, അപകടങ്ങളാലുള്ള രക്തസ്രാവം, മലത്തിലെ രക്തം എന്നിവയ്ക്കുള്ള എംബോളൈസേഷൻ പ്രൊസീജിയറുകൾ, ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് നടത്താനുള്ള ഫിസ്റ്റുലയിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ, എന്നിവയ്ക്ക് മികച്ച ചികിത്സ നൽകാൻ സാധിക്കും. ഇന്റർവെൻഷണൽ റേഡിയോളജി സ്വതന്ത്രമായ ഡിപ്പാർട്ട്‌മെന്റ് ആകുന്നതോടെ രോഗികളെ നേരിട്ട് പ്രവേശിപ്പിക്കാനും ചികിത്സ ഏകോപിപ്പിക്കാനും സാധിക്കും.
0 Comments