കേരളത്തിന്റെ സംഗീത ഗ്രാമങ്ങളിൽ കെ സി കേശവ പിള്ളയുടെ ജന്മംകൊണ്ട് ചരിത്രപരമായി പ്രസക്തമാണ് കൊല്ലം ജില്ലയുടെ പരവൂർ ഗ്രാമപ്രദേശം .അധ്യാപകനും സാഹിഹ്യകാരനും നായർ സമുദായ നേതാവുമൊക്കെയായിരുന്ന കണക്കു ചെമ്പകരാമൻ കേശവപിള്ളയെ സംഗീതം അഭ്യസിപ്പിച്ചത് പരവൂർ . വി കേശവനാശാൻ ആയിരുന്നു .1868 ഫെബ്രുവരി 4 മുതൽ 1913 സെപ്തംബർ 4 വരെയാണ് അദ്ദേഹത്തിന്റെ ജീവിത കാലഘട്ടം .ഇതിനിടെയാണ് അദ്ദേഹം സംഗീതവും സ്വായത്തമാക്കിയത് .അതുകൊണ്ട് തന്നെ സംഗീത ലോകത്ത് പരവൂരിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമാണുള്ളതെന്ന് മനസിലാക്കാം .ക്ഷേത്രങ്ങളിലും ഗൃഹ സദസ്സുകളിലും സംഗീതം ഒഴിച്ചുകൂടാനാവാത്തതായി ഇന്നും നിൽക്കുന്നുമുണ്ട് .മറ്റൊരു മഹത് പ്രതിഭയാണ് പിന്നീട് ദക്ഷിണേന്ത്യൻ ചലച്ചിത്ര ലോകത്ത് പകരംവയ്ക്കുവാൻ മറ്റാരുമില്ലാത്ത നിലയിൽ വളർന്ന പരവൂർ ഗോവിന്ദൻ ദേവരാജൻ മാസ്റ്റർ എന്ന ജി ദേവരാജൻ മാസ്റ്റർ .അദ്ദേഹം രണ്ടായിരത്തോളം മലയാളം തമിഴ് കന്നഡ സിനിമാ ഗാനങ്ങൾക്ക് ഈണം പകർന്നിട്ടുണ്ട് 1927 സെപ്തംബർ 27 ന് മൃദംഗ വിദ്വാനായിരുന്ന കോട്ടാത്തല എൻ കൊച്ചു ഗോവിന്ദനാശന്റെ മകനായാണ് അദ്ദേഹം ജനിച്ചത് .
ഇതിനിടയിൽ മലയാളികളും സംഗീത ലോകവും വിസ്മരിച്ച ഒരു കണ്ണിയാണ് സംഗീതജ്ഞനായ പത്മനാഭൻ പിള്ളയെന്ന പുലികുളത്ത് പത്മനാഭൻ പിള്ള ഭാഗവതർ . പരവൂർ കൂനയിൽ പുലികുളത്ത് തറവാട്ടിൽ 1900- ൽ ജനിച്ച അദ്ദേഹം കുട്ടികാലത്ത് തന്നെ കെ സി കേശവ പിള്ളയുടെ സംഗീത രചനകളിൽ ആകൃഷ്ടനായി .ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരാണ് ഇരുവരും .അതിന്റെ സ്വാധീനത്തിൽ തന്നെ സംഗീത പഠനത്തിലേക്ക് തിരിഞ്ഞു .പഠന ശേഷം കച്ചേരികൾ അവതരിപ്പിക്കുന്നതാരംഭിച്ചു . അതുവരെ കെ സി കേശവ പിള്ള എഴുതിയ ‘സദാ രാമാ’ എന്ന സംഗീത നാടകമായിരുന്നു വേദികളിൽ അവതരിപ്പിച്ചിരുന്നത് . അതിൽ പ്രചോദനമുൾക്കൊണ്ട് പത്മനാഭൻ പിള്ളയുടെ രചനയിൽ രണ്ട് സംഗീത നാടകങ്ങൾ അരങ്ങേറുകയുണ്ടായി .ഗോകുല ചരിതം ,നല്ല തങ്ക എന്നിവയായിരുന്നു അവ .പിന്നീട് അതും വേദികളിലെത്തി .അദ്ദേഹത്തിന്റെ കച്ചേരികളിൽ പങ്കാളിയും ഉറ്റ സുഹൃത്തുമായിരുന്നു കോട്ടാത്തല കൊച്ചു ഗോവിന്ദനാശാൻ .കച്ചേരി വേദികളിൽ മൃദഗം വായിച്ചിരുന്നത് ഇദ്ദേഹമാണ്. അതോടൊപ്പം പുലി കുളത്ത് തറവാട്ടിൽ സമ്മേളിക്കുന്നത് പതിവായിരുന്നു .സംഗീതം തന്നെയാണ് പ്രധാന വിഷയം . ഗോവിന്ദനാശാൻ വിദഗ്ധനായ ഒരു വായ്പ്പാട്ട് കലാകാരൻകൂടിയായിരുന്നു .ആശാൻ ഭാഗവതരുടെ സംഗീതത്തിൽ വലിയ താത്പര്യവും വച്ച് പുലർത്തിയിരുന്നു .അദ്ദേഹത്തിൽ നിന്ന് സംഗീതത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഹൃദ്യസ്ഥമാക്കുന്നതിനും ശ്രമിച്ചിരുന്നു . ജി ദേവരാജന് സംഗീതത്തിൽ മോഹമുണ്ടായതിന് പിന്നിൽ ഗോവിന്ദനാശാന്റെ പുലികുളത്ത് പത്മനാഭൻ പിള്ള ഭാഗവതാരോടും അദ്ദേഹത്തിന്റെ ത്യാഗപൂർണ്ണമായ സംഗീത പ്രേമത്തോടുമുള്ള അടുപ്പവും ബഹുമാനവും കുടുംബ സൗഹൃദവും നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട് .ജി ദേവരാജന്റെ സംഗീതത്തിലെ ആദ്യ ഗുരു പിതാവായ ഗോവിന്ദനാശാനായിരുന്നു .
പത്മനാഭൻ പിള്ളയ്ക്ക് ഭവാനിയമ്മ ,ശ്രീധരകുറുപ്പ് ,തങ്കപ്പ കുറുപ്പ് ,ഗംഗാധര കുറുപ്പ് ,സത്യദേവ കുറുപ്പ് എന്നി അഞ്ച് മക്കളാണുള്ളത് .അതിൽ ഭവാനിയമ്മയും സത്യദേവ കുറുപ്പുമാണ് സംഗീത അധ്യാപകർ .പുതിയ തലമുറയിൽ നിന്ന് ചെറുമക്കളായ പറവൂർ സുമയും സുജയും സംഗീത രംഗത്തുണ്ട് .കൂടാതെ നിരവധി കഴിവുള്ള സംഗീതജ്ഞരെ കേരളത്തിനും സംഗീത ലോകത്തിനും സംഭാവന ചെയ്യാൻ അദ്ദേഹത്തിനായിട്ടുണ്ട് .പരവൂർ വാസുദേവൻ പിള്ള ,ശിവശങ്കരൻപിള്ള , സദാശിവൻ പിള്ള ,ഗൗരികുട്ടിയമ്മ ,ഈശ്വരിയമ്മ തുടങ്ങിയവർ അതിൽ ചിലരാണ് .സമൂഹത്തിൽ യാഥാസ്തിതിക മനോഭാവം നിലനിന്ന കാലഘട്ടത്തിൽ തന്നെ സ്ത്രീകളെ സംഗീത രംഗത്തേയ്ക്ക് കൊണ്ടുവരാൻ ശ്രമിച്ചെന്നുള്ളത് എടുത്ത് പറയേണ്ടതാണ് . എതിരായ ചുറ്റുപാടുകളിൽ നിന്നും സംഗീതത്തോടുള്ള അഭിനിവേശം ഒന്നുകൊണ്ട് മാത്രം മുന്നോട്ട് വരുകയും പ്രതിഫലേശ്ചയില്ലാതെ വിദ്യ പകർന്നുനല്കുന്നതിന് ഉറച്ച നിലപാടോടെ നിന്നിട്ടുള്ളത് കഷ്ട നഷ്ടങ്ങളുടെ നടുവിലാണ് . സുഖ സമൃദ്ധിയുടെ ജീവിത സാഹചര്യങ്ങളെയാണ് സംഗീതത്തോടുള്ള ആഗ്രഹത്തിൽ വിട്ടൊഴിഞ്ഞത് .മുൻ തലമുറയിൽ നിന്നും സ്വീകരിച്ച വിദ്യ അടുത്ത തലമുറയ്ക്ക് കൈമാറുന്നതിന് അദ്ദേഹത്തിനായി .മഹത് വ്യക്തികളിൽ നിന്ന് ദൈവീകമായി സ്വീകരിക്കാനും മഹത് വ്യക്തികളെ സൃഷ്ടിക്കാനും കഴിഞ്ഞെന്നുള്ളതാണ് അദ്ദേഹത്തിൽ നിക്ഷിപ്തമായ ഗുരു ധർമ്മം .
0 Comments