[ap_tagline_box tag_box_style=”ap-bg-box”]’അരണരോഗി’കളുടെ അതിപ്രസംഗങ്ങൾ. [/ap_tagline_box]
ഉത്തരക്ഷണത്തിൽ കാര്യങ്ങൾ മറന്നു പോകുന്നവരെ നാട്ടുമ്പുറങ്ങളിൽ അരണയോടാണ് ഉപമിക്കുക. ഉപമയിൽ കാര്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു മിത്ത് എന്ന നിലയിൽ ഈ ആശയത്തിന് നല്ല പ്രചാരമുണ്ട്. ‘അരണജന്മങ്ങൾ’ എന്നും ചിലർ ഇത്തരക്കാരെ വിശേഷിപ്പിക്കാറുണ്ട്. മനുഷ്യരിൽ ഇത്തരം ‘മറവി’കൾ ‘അലങ്കാര’മായി കൊണ്ടുനടക്കുന്ന കേമന്മാരെയും കേമികളെയും അരണരോഗം പിടിപെട്ടവർ എന്നു വിളിക്കുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു. ചില മാധ്യമപ്രവർത്തകർക്കും സാംസ്കാരികനായകർക്കും സമീപകാലത്തായി ടി രോഗത്തിന്റെ കലശലായ ബാധയുണ്ട് എന്നു തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസം ചിലരുടെ പ്രതികരണം കേട്ടപ്പോൾ സംശയം വിട്ടുമാറുന്നേയില്ല…
കാലടിയിൽ സിനിമാ സെറ്റ് തകർത്ത സംഭവവുമായി ബന്ധപ്പെട്ട് മേൽപടി മാധ്യമരാദികൾ RSS നെ പുലഭ്യം പറഞ്ഞു മത്സരിക്കുകയായിരുന്നു. ചെയ്തത് തങ്ങളാണ് എന്ന് പരസ്യമായി വിളിച്ചുപറഞ്ഞ AHP യും രാഷ്ട്രീയ ബജ്‌റംഗദളും സംഘപരിവാറിൽ ആണെന്നും ഇവർ ആവർത്തിച്ചു കൊണ്ടേയിരുന്നു. സത്യത്തിൽ ഇവർക്ക് കാര്യം അറിയാത്തതാണോ?
പ്രവീൺ ഭായ് തൊഗാഡിയ വിശ്വഹിന്ദു പരിഷത്തിന്റെ ചുമതല രാജിവെച്ചു എന്ന വാർത്ത പൊടിപ്പും തൊങ്ങലും വെച്ചു വെണ്ടക്ക നിരത്തിയവർ – അതിനെ പറ്റി ചർച്ചിച്ചവർ ആണിവർ. അതുകൊണ്ട് തന്നെ പൊതുസമൂഹം മുഴുവനും ഈ കാര്യം അറിഞ്ഞിട്ടുണ്ട്. അതിനു ശേഷം തൊഗാഡിയ സ്വന്തമായി സംഘടനയുണ്ടാക്കി അന്താരാഷ്ട്ര ഹിന്ദു പരിഷത്തും യുവജനസംഘടനയും പ്രഖ്യാപിച്ചപ്പോഴും ഇവരൊക്കെ മുൻപോലെ മത്സരിച്ച് ഗംഭീരവാർത്തകൾ തയ്യാറാക്കിയവരാണ്. “തൊഗാഡിയയുടെ കുതിപ്പിൽ സംഘപരിവാർ തീർന്നു, മോഡി വിറച്ചു.. ” എന്നിങ്ങനെ വരെ വാർത്ത പൊലിപ്പിച്ച വീരന്മാരും വീരത്തികളും ഉണ്ട്. ‘ഫാസിസം സ്വയം തകരുന്നു’ – എന്ന് പുരോഗമനസാംസ്കാരിക തൊഴിലാളികൾ വിലയിരുത്തി. അതേ ഇവർ, ദാ… ഇപ്പോൾ നോക്കൂ.. കാലടി സിനിമാ സെറ്റ് വിഷയം ചർച്ചിച്ചു കൊണ്ട് പറയുന്നത് – ആർ എസ് എസ് – സംഘപരിവാർ സംഘടനകളായ AHP യും രാഷ്ട്രീയ ബജ്‌റംഗദളും എന്നൊക്കെയാണ്.
ഇതൊക്കെ കാണുമ്പോൾ തോന്നുന്നത് , സൗകര്യപൂർവം സംഘപരിവാറിലേക്കു പ്രവേശനം നൽകുന്ന ഏജൻസി ഇവരാണെന്നാണ്. ഇത്തരം വങ്കത്തരം എഴുന്നള്ളിക്കണമെങ്കിൽ ഇവർക്കൊക്കെ മേൽസൂചിപ്പിക്കപ്പെട്ട അരണരോഗം പിടിപെട്ടിരിക്കണം. അല്ലെങ്കിൽ വർത്തമാനകാല പരിസ്ഥിതിയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും വായിച്ചറിയാൻ പോലും കെൽപ്പില്ലാത്ത മന്ദബുദ്ധികൾ ആയിരിക്കണം. ഈ രണ്ടിൽ ഏതിൽ പെട്ടവരാണെങ്കിലും ഇവർ ചെയ്തുപോരുന്ന തൊഴിൽ ചെയ്യാൻ തീരെ യോഗ്യതയില്ലാത്തവർ തന്നെയാണിവർ എന്നു വന്നുകൂടുന്നു.
– ഡോ: ഭാർഗവ റാം
0 Comments