കോട്ടയം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്ര ഭൂമികൾ ദേവഹരിതം പദ്ധതിയുടെ മറവിൽ പാട്ടത്തിന് നൽകാനും ക്ഷേത്രത്തിൽ വഴിപാടായി ലഭിക്കുന്ന സ്വർണ്ണവും വിളക്കും ഓട്ടുപാത്രങ്ങളും വിറ്റഴിക്കാനുമുള്ള ക്ഷേത്ര വിരുദ്ധ നിലപാടുകളും തീരുമാനങ്ങളും തിരുത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എസ് ബിജു ആവശ്യപ്പെട്ടു.
ക്ഷേത്ര ഭൂമികൾ അന്യാധീനപ്പെടുത്തിയും ക്ഷേത്രത്തിലെ വഴിപാട് സാധനങ്ങളും തിരുവാഭരണങ്ങളും വിറ്റഴിച്ചും ക്ഷേത്രങ്ങളെ മുച്ചൂടും നശിപ്പിക്കാൻ ആണ് ദേവസ്വം ബോർഡ് ശ്രമിക്കുന്നത്. ഉപദേശകസമിതി, ഭക്തജന സംഘടനകൾ എന്നിവരുമായി കൂടിയാലോചന നടത്താതെയാണ് ഭരണകക്ഷിയിലെ രാഷ്ട്രീയ മേലാളന്മാരുടെ ആജ്ഞ അനുസരിച്ച് തീരുമാനം കൈക്കൊള്ളുന്നത് സ്വതന്ത്ര ഭരണാധികാര സ്ഥാപനമായ ദേവസ്വം ബോർഡിനു ഭൂഷണമല്ല. കോവിഡ് 19 ന്റെ പേരിൽ രാജ്യത്ത് പ്രഖ്യാപിച്ചിട്ടുള്ള ലോക്ഡൗൺമറയാക്കി ദേവസ്വം ക്ഷേത്രങ്ങൾ കൊള്ളയടിക്കാൻ ആണ് ബോർഡ് ശ്രമിക്കുന്നതെന്ന് ഇ. എസ് ബിജു ആരോപിച്ചു. ദേവസ്വം ഭൂമിയിൽ സ്വന്തമായി കൃഷിയിറക്കാൻ ഉപദേശകസമിതി കളെയോ ഭക്തജന കൂട്ടായ്മകളെയോ ചുമതലപ്പെടുത്താതെ പാട്ട വ്യവസ്ഥയിൽ ദേവസ്വം ഭൂമി കൈമാറുന്നത് വൻ അഴിമതിക്കും ഭൂമി അന്യാധീനപ്പെടുത്തുന്നതിനും കാരണമാകും.
ഹരിപ്പാട് ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ കണക്കിൽ കൊള്ളിക്കാതെയും വിശ്വാസി സമൂഹത്തെ ബോധ്യപ്പെടുത്താതെയുമാണ് കൈവശപ്പെടുത്താനും, വിറ്റഴിക്കാനും ദേവസ്വം ബോർഡ് ശ്രമിച്ചത്. കാട്ടാക്കട വീരണം കാവിലെ വഴിപാട് ലഭിച്ച വിളിക്കുകളും, പാത്രങ്ങളും വിറ്റഴിക്കാനുള്ള ശ്രമവും പ്രതിഷേധാർഹമാണ്. ലോക് ഡൗണിന്റെ പേരിൽ ഭക്തജനങ്ങൾക്ക് ക്ഷേത്രദർശന വിലക്ക് ഏർപ്പെടുത്തിയ ഈ സാഹചര്യത്തിൽ ക്ഷേത്ര വിരുദ്ധ നടപടികളുമായി മുന്നോട്ട് പോകാനാണ് ദേവസ്വം ബോർഡ് ശ്രമിക്കുന്നതെങ്കിൽലോക് ഡൗൺ ലംഘിച്ചും പ്രതിഷേധവുമായി രംഗത്തു വരാൻ ഭക്തജനങ്ങൾ തയ്യാറാകേണ്ടി വരും എന്ന് ഇ. എസ് ബിജു മുന്നറിയിപ്പ് നൽകി.
0 Comments