ഭാരതീയന്റെ അക്രമ രാഹിത്യസമരത്തോട് മാപ്പർഹിക്കാത്ത ക്രൂരത കാണിച്ച ദിനമാണ് 1919 ഏപ്രിൽ 13. ബ്രിട്ടീഷ് ഭരണകൂടം പാസാക്കിയ റൗലറ്റ് എന്ന കരിനിയമത്തിനെതിരെയുള്ള പ്രതിഷേധമാണ് കിരാതമായ നടപടിയിലേക്ക് നയിച്ചത്. പ്രതിഷേധത്തിനിടെ അറസ്റ്റിലായ നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ അമൃത്സറിൽ ആയിരങ്ങൾ ചേർന്ന് യോഗം സംഘടിപ്പിച്ചു. ജാലിയൻ വാലാബാഗ് എന്ന തുറസ്സായ മൈതാനത്തായിരുന്നു യോഗം. ചുറ്റും വീടുകൾ കൊണ്ട് മതിൽ കെട്ടിയ സ്ഥലമായിരുന്നു ഈ മൈതാനം. യോഗസ്ഥലത്തേക്ക് ഇരച്ചെത്തിയ ബ്രിഗേഡിയർ റെജിനാള്ഡ് ഡയറും സംഘവും ജനങ്ങൾക്ക് നേരെ തുരുതുരാ വെടിയുതിർത്തു. നൂറ് കണക്കിനാളുകൾ മരിച്ചുവീണു. 379 പേർ മരിച്ചുവെന്നാണ് ബ്രിട്ടന്റെ ഔദ്യോഗിക കണക്ക്. ആയിരങ്ങൾ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യ പറയുമ്പോഴും കൃത്യമായ കണക്ക് രാജ്യത്തിന്റെ കൈവശമില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഹണ്ടർ കമ്മീഷൻ ഡയറിന് യാതൊരുവിധ ശിക്ഷയും ശുപാർശ ചെയ്തിരുന്നില്ല. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിക്കപ്പെട്ട സംഭവങ്ങളിലൊന്നായി ജാലിയൻവാലാബാഗ് കൂട്ടക്കൊല കണക്കാക്കപ്പെടുന്നു. എന്നാൽ, അഞ്ചു ബ്രിട്ടിഷുകാരും രണ്ട് ഇന്ത്യക്കാരും അടങ്ങിയ ഹണ്ടർ അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഡയറിന്റെ നടപടി വിമർശിക്കപ്പെട്ടു. ഡയറിനെ സൈനിക കോടതി കുറ്റക്കാരനായി കണ്ടെത്തി. . ഇവയൊന്നും പഞ്ചാബിന്റെ ഹൃദയത്തിലേറ്റ മുറിവുകൾ ഉണക്കിയില്ല. ദേശീയപ്രക്ഷോഭത്തിൽ ഇതോടെ പഞ്ചാബികളും പൂർണഭാഗഭാക്കുകളായി, ഒപ്പം ഇന്ത്യയിലെ മിതവാദികളും. ബ്രിട്ടിഷ് സാമ്രാജ്യം ഉള്ളിന്റെയുള്ളിൽ ഒരു കിരാത സംവിധാനമാണെന്ന് ഇന്ത്യക്കാർക്കു ബോധ്യമായി. സ്വാതന്ത്ര്യസമരം ജനകീയപ്രസ്ഥാനമായി മാറുന്നതിലും ഈ സംഭവം വഴിതെളിച്ചു.
കൃഷ്ണകുമാർ ജി മുഖത്തല
0 Comments