തിരുവനന്തപുരം : ആരോഗ്യത്തിന് ദോഷം ചെയ്യുന്ന കെമിക്കലുകൾ ഒഴിവാക്കി 8 തരം ആയുർവേദ മരുന്നുകൾ ഉപയോഗിച്ച് പുകയ്ച്ചുള്ള അണുനശീകരണ രീതിയാണ് അപരാജിത ചൂർണ്ണം. ഗുല്ഗുലു, നാന്മുഖപുല്ലു, വയമ്പ്, ചെഞ്ചല്യം, വേപ്പിൻതൊലി, എരുക്ക്, അകിൽ, ദേവദാരു, എന്നിവയുടെ കൂട്ടാണ് പുകയ്ക്കാൻ ഉപയോഗിക്കുന്ന മരുന്ന്. ഒമ്പതു ദിവസങ്ങളിലായി നടന്ന ശാസ്ത്രീയ പഠനത്തിലൊടുവിലാണ് ആയുഷ് വിഭാഗം അപരാജിത ധൂമം വികസിപ്പിച്ചതെന്ന് ആയുഷ് ഡി എം ഒ ഡോ. സലജകുമാരി പറഞ്ഞു.
ആദ്യ 3 ദിവസം ധൂമം പുകച്ചതിന് ശേഷം നടന്ന പരിശോധനയിൽ തന്നെ അന്തരീക്ഷത്തിലെ ഫംഗസിന്റെ തോത് 96% കുറഞ്ഞതായി കണ്ടെത്തി. കോവിഡ് രോഗവ്യാപനം തടയുന്നതിനാവശ്യമായ പ്രതിരോധ നടപടികൾ വികസിപ്പിക്കാൻ ജില്ലാ കളക്ടർ എസ് ഷാനവാസ് ആയുഷ് വിഭാഗത്തിന്റെയും സഹായം തേടിയിരുന്നു.
ഇതനുസരിച്ചാണ് അണു നശീകരണം ലക്ഷ്യമിട്ടുള്ള പരീക്ഷണങ്ങൾ ആയുഷ് വിഭാഗം ആസൂത്രണം ചെയ്തത്. 32000ത്തോളം അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന 1250 ക്യാമ്പുകളിലായി അപരാജിത ധുമം പുകയ്ക്കുകയും ആയുർവേദ മരുന്നുകൾ നൽകുകയും ചെയ്തിരുന്നു. പരീക്ഷണങ്ങളുടെ ഫലം ആയുഷ് വകുപ്പ് കളക്ടർക്ക് കൈമാറി.
പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ സലജകുമാരി പി ആർ, ഡോ ജോസ് ടി പൈക്കാട, ഡോ എൻ വി ശ്രീവൽസ്, മൈക്രോ ബയോളജിസ്‌റ് സുമിത സന്തോഷ്, എന്നിവരടങ്ങിയ 13 ഓളം ഡോക്ടർമാർ പഠനത്തിൽ നേരിട്ട് പങ്കാളികളായിരുന്നു.
0 Comments