പതിനാലാം വയസ്സിൽ മേൽശാന്തി നിയോഗം., ശങ്കരൻകുഞ്ഞിന് ജീവിതവും
പുലർച്ചെ കരചരണാദി ശുദ്ധി വരുത്തി ശ്രീ കോവിലിനുള്ളിലേക്ക്. നിർമ്മാല്യശേഷം ബിംബശുദ്ധി വരുത്തി പഞ്ചോപചാര പൂജയും, ദീപാരാധനയും അനുബന്ധക്രിയകളും, ദേവന് നൈവേദ്യവും കഴിച്ച് നടയടച്ച് സാഷ്ടാംഗ പ്രണാമം. തുടർന്ന് നേരെ താൻ 9 ആം ക്ലാസ്സിൽ പഠിക്കുന്ന അക്ഷര കലാക്ഷേത്രത്തിലേക്ക്. പിന്നെ 4 മണി വരെ അദ്ധ്യാപകർക്കു മുന്നിൽ അക്ഷരദൈവങ്ങളുടെ അവിതർക്ക ഭക്തൻ. ഇടക്ക് കൂട്ടുകാരുമൊത്ത് കളിയും ചിരിയും..
ജനഗണമനകഴിഞ്ഞ് കേൾക്കുന്ന മണിനാദം ശങ്കരൻ കുഞ്ഞിനെ ഓരോ ദിവസവും കളിയുടെയും, ട്യൂഷന്റെയും ലോകത്തേക്കല്ല മറിച്ച് വൈദിക വൃത്തിയുടെ ഉത്തുംഗതയിലേക്കാണ് ഉയർത്തുന്നത്. മേൽശാന്തിയായി നിന്ന് നിത്യകർമങ്ങൾക്ക് പരിസമാപ്തി ആകുന്നതു വരെ സാമാന്യംതിരക്കുള്ള ഒരു ക്ഷേത്രത്തിൽ സേവനം. എട്ടു മണിയാകുമ്പോഴേക്കും വീട്ടിലെത്തും. തുടർന്ന് പഠനം.
വടശ്ശേരിക്കര കടമാൻകുന്ന് മഹാദേവ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയുടെ ഒരു ദിവത്തെ വിശേഷങ്ങളാണ് പറയുന്നത് . ഭക്തർ ശങ്കരൻ കുഞ്ഞ് എന്നു വിളിക്കുന്ന തിരുവല്ല, പൊടിയാടി വൈക്കത്തില്ലത്തെ ഇളമുറക്കാരൻ ഗൗരീ ശങ്ക ർ ഏറ്റവും പ്രായം കുറഞ്ഞ മേൽ ശാന്തിയായി അവരോധിക്കപ്പെട്ടിരിക്കുകയാണ്. ഇതോടെ ക്ഷേത്രത്തിൽ ഭക്തജനപ്രവാഹമാണ്. കോട്ടമലകയറ്റം എന്ന വിശേഷ ചടങ്ങുള്ള മഹാദേവ ക്ഷേത്രമാണിത്.
വളരെ ചെറുപ്പത്തിൽ തന്നെ പൂജാദി ക്രിയകൾ അച്ഛൻ പരേതനായ രാജേഷ് നമ്പൂതിരിയുടെ ശിക്ഷണത്തിൽ പഠിച്ചിരുന്നു. രാജേഷ് നമ്പൂതിരി ആയിരുന്നു ക്ഷേത്രത്തിലെ മേൽശാന്തി. വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകളിൽ അദ്ദേഹത്തോടൊപ്പം ഗൗരീ ശങ്കറും മുഖ്യ തന്ത്രിയുടെ പരികർമിയായി ഏതാനും ആഴ്ചകൾ മുമ്പ് പങ്കെടുത്തിരുന്നു. അന്ന് എഴുന്നെള്ളത്തിന് ജീവിത ഭുജങ്ങളിൽ വഹിച്ചത് അച്ഛൻ രാജേഷ് തിരുമേനി ആയിരുന്നു. ഏകദേശം 2 മണിക്കൂർ എഴുന്നെള്ളത്തിന് ശേഷം തിരുനടയിൽ ഉറഞ്ഞു തുള്ളി തുരീയ സ്ഥിതിയിലെത്തിയ രാജേഷ് തിരുമേനിയെ പുണ്യാഹം കുടഞ്ഞ് ഉണർത്തി. ശേഷം വസതിയിലെത്തി നിദ്രയിലാണ്ട തിരുമേനി അടുത്ത പ്രഭാതം കാണാൻ ഉണർന്നിട്ടില്ല.
കടമാൻകുന്ന് മഹാദേവനോടുള്ള അചഞ്ചലമായ ഭക്തി കാരണം ഭക്തജന സമൂഹത്തിന്റെ അഭ്യർത്ഥന മാനിച്ച്, അച്ഛന്റെ പാത പിൻതുടർന്ന്ഗൗരീ ശങ്കർ ക്ഷേത്ര മേൽശാന്തിയായി ചുമതല ഏൽക്കുകയായിരുന്നു. ഇതോടെ വിശ്വാസികളിൽ ജനിച്ചത് കൗതുകമല്ല, മറിച്ച് അവർ ഭക്തിയുടെ പാരമ്യത്തിലെത്തുകയായിരുന്നു.
വടശ്ശേരിക്കര T T T M VHS ൽ 9 ആം ക്ലാസ് വിദ്യാർത്ഥിയാണ് ഗൗരിശങ്കർ. അമ്മയും, സഹോദരിയും അടങ്ങുന്ന കുടുംബമാണ് ഗൗരി ശങ്കറിന്റേത്. ഗൗരി ശങ്കറിന്റെ പിതാവിന്റെ അപ്രതീക്ഷിത വിയോഗം അതാണ് ഈ ഉദ്യമത്തിന് കാരണം .
0 Comments