തൃശൂർ : രക്തഘടകങ്ങളായ പ്ലാസ്മ, പ്ലേറ്റ്‌ലറ്റുകൾ, ശ്വേതരക്താണുക്കൾ. എന്നിവ രോഗിയ്ക്ക് കൂടുതൽ അളവിൽ വേണ്ടി വരുന്ന സന്ദർഭങ്ങളിൽ ആവശ്യമായ ഘടകം മാത്രം രക്തദാതാവിൽ നിന്ന് യന്ത്രസഹായത്താൽ വേർതിരിച്ച് എടുക്കുകയും മറ്റുള്ളവ ദാതാവിന്റെ ശരീരത്തിലേയ്ക്ക് തിരിച്ചു കയറ്റുകയും ചെയ്യാവുന്ന അത്യാധുനിക അഫറസിസ് സംവിധാനം ഇന്ന് (മെയ് 22) രാവിലെ 9 ന് തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജ് രക്തബാങ്കിൽ പ്രവർത്തനമാരംഭിക്കും. മധ്യകേരളത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു സംവിധാനമൊരുങ്ങുന്നത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ രോഗികൾക്ക് ഇത് ഉപകാരപ്പെടും. ന്യൂ ഡൽഹിയിലെ ഡ്രഗ് കൺട്രോളർ ജനറലിന്റെ പരിശോധനയ്ക്ക് ശേഷം ഇക്കഴിഞ്ഞ ദിവസമാണ് കേരള സർക്കാർ ഈ സംവിധാനത്തിന് അനുമതി നൽകിയത്. 20 ലക്ഷം രൂപയോളം വിലവരുന്ന യന്ത്രസംവിധാനം ജർമ്മനിയിൽ നിന്നാണ് ഇറക്കുമതി ചെയ്തത്. ഇതിൽ ഒരാൾക്ക് ഉപയോഗിക്കുന്ന രക്തബാഗ് കിറ്റിന് 7000 രൂപയോളം വിലവരും. 6 യൂണിറ്റ് പ്ലേറ്റ്‌ലറ്റുകൾ വരെ ഒരു ദാതാവിൽ നിന്ന് ശേഖരിക്കാം എന്നതാണിതിന്റ മെച്ചം.
പുതിയ സംവിധാനത്തിൽ രോഗിയ്ക്കാവശ്യമായ ഏതെങ്കിലുമൊരു രക്തഘടകം മാത്രം കൂടുതൽ അളവിൽ ഒരു ദാതാവിൽ നിന്ന് ശേഖരിക്കാനാകും. ഈ പ്രക്രിയയ്ക്ക് ശരാശരി ഒന്നര മണിക്കൂർ വേണ്ടി വരും. രക്തശേഖരണത്തിന് മുമ്പ്, ദാതാവ് പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ടാകണം. ഇങ്ങനെ ശേഖരിക്കുന്ന ഘടകത്തിന്റെ ഗുണമേന്മയും കൂടുതലാകും.
ഒന്നിലധികം ദാതാക്കളിൽ നിന്നെടുക്കുന്ന പ്ലേറ്റ്‌ലറ്റുകൾ ഒരു രോഗിയ്ക്ക് നൽകുമ്പോൾ, പ്ലേറ്റ്‌ലറ്റുകൾ രോഗിയിൽ വർധിക്കാതിരിക്കുകയും ചിലപ്പോൾ കുറയുകയും ചെയ്യുന്ന സാഹചര്യമുണ്ടാകാം. എന്നാൽ ഒറ്റ ദാതാവിൽ നിന്ന് രോഗിയ്ക്ക് ആവശ്യമുള്ളത്രയും പ്ലേറ്റ്‌ലറ്റ് മാത്രം എടുത്ത് വേർതിരിച്ച് നൽകാനാകുന്ന പുതിയ സംവിധാനം ഈ പ്രശ്‌നത്തിന് പരിഹാരമാണ്. മാത്രവുമല്ല നിരവധി ദാതാക്കളിൽ നിന്നെടുക്കുന്ന രക്തഘടകം ഒരാൾക്ക് നൽകുന്നതിലൂടെ ഉണ്ടായേക്കാവുന്ന അപായസാധ്യത ഒഴിവാക്കാനുമാകും. അപൂർവ രക്തഗ്രൂപ്പിൽ പെട്ട രോഗികൾക്ക് കൂടുതൽ രക്തഘടകം ആവശ്യമായി വരുമ്പോഴാണ് ഈ സംവിധാനം അനുഗ്രഹമാകുന്നത്. ഒരു ദാതാവിനെ മാത്രം കണ്ടെത്തിയാൽ മതിയാകും എന്നത് ചെറിയ കാര്യമല്ല. ഏതെങ്കിലുമൊരു ഘടകം മാത്രം താരതമ്യേന കൂടുതൽ അളവിൽ ശേഖരിക്കുന്നത് ദാതാവിന് എന്തെങ്കിലും കൂടുതൽ ബുദ്ധിമുട്ടുകളുണ്ടാക്കുകയുമില്ല. 48 മണിക്കൂറിന് ശേഷം ഇതേ ദാതാവിന് വീണ്ടും ദാനം ചെയ്യാനുമാകും. ചില സന്ദർഭങ്ങളിൽ ഒന്നിലധികം രോഗികൾക്ക് പ്രയോജനപ്പെടുത്താനും കഴിയും.
രക്താർബുദം, ത്രോംബോ സൈറ്റോപീനിയ (പ്ലേറ്റ്‌ലറ്റ് രക്തത്തിൽ ഗണ്യമായി കുറയുന്ന അവസ്ഥ) ഡങ്കിപ്പനി, എപ്ലാസ്റ്റിക് അനീമിയ, മജ്ജ മാറ്റിവയ്ക്കൽ, അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ, സെപ്‌സിസ് (രക്താണുബാധ) കരൾ രോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്ക് ഈ സംവിധാനം ഫലപ്രദമായി പ്രയോജനപ്പെടുത്താനാവുമെന്ന് രക്തബാങ്ക് മേധാവി ഡോ.കെ.സുഷമ പറഞ്ഞു.
മറ്റൊരു ആധുനിക സംവിധാനമായ രക്തഘടകവിശ്ലേഷണ യൂണിറ്റ് തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജിൽ വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ട്. സാധാരണ രക്തദാന പ്രക്രിയയിലൂടെ എടുക്കുന്ന പൂർണരക്തം യന്ത്രസഹായത്താൽ വിവിധ ഘടകങ്ങളായി വേർതിരിച്ചെടുത്ത് സൂക്ഷിക്കുകയും രോഗാവസ്ഥയ്ക്ക് അനുസരിച്ച് ആവശ്യമായ രക്തഘടകം രോഗിയ്ക്ക് നൽകുകയും ചെയ്യുന്ന സംവിധാനമാണിത്. ഇതിൽ രക്തം എടുത്തതിന് ശേഷം മാത്രമാണ് വേർതിരിക്കൽ നടക്കുക. ഇതിൽ, രക്തശേഖരണത്തിന്ന് ശരാശരി എഴ് മിനുട്ട് മതിയാകും.
0 Comments