ഇന്ന് പുന്നശ്ശേരി ശ്രീ നീലകണ്ഠ ശർമ്മയുടെ ജന്മദിനം.(ജൂൺ 17 )
വള്ളുവനാടൻ താലൂക്കിൽ പട്ടാമ്പിയിൽ പുന്നശ്ശേരി ഇല്ലത്തെ നാരായണ ശർമ്മയുടെയും വരവൂർ തളിയിൽ മൂളത്ത് ഏഴിക്കറ ഇല്ലത്തു പാപ്പി മനയമ്മയുടെയും പുത്രനായി 1858 ജൂൺ 17-ാം തീയതി നീലകണ്ഠശർമ്മ ജനിച്ചു.അഞ്ചു വയസ്സായപ്പോൾ കുലഗുരുവായിരുന്ന അറങ്ങോട്ടു വാര്യർ പാരമ്പര്യമനുസരിച്ച് എഴുത്തിനിരുത്തി. അദ്ദേഹവും തൃത്താല എടവീട്ടിൽ ഗോവിന്ദ മാരാരും, കുലുക്കല്ലൂര് ഉണിക്കണ്ടവാര്യരും ആദ്യകാല ഗുരുക്കന്മാരാണ്.
സിദ്ധരൂപം, അമരകോശം തുടങ്ങിയ പ്രാഥമിക പാഠങ്ങൾ എല്ലാം അനുക്രമം അഭ്യസിച്ചു. തുടർന്ന് കേരളവർമ്മ ഉമിത്തിരി പുന്നശ്ശേരി ഇല്ലത്തു താമസിച്ചു, നമ്പിയെ പഠിപ്പിച്ചു. കാവ്യനാടകാദികൾ, ജ്യോതിഷ ഗ്രന്ഥങ്ങൾ എന്നിവ പഠിച്ചത് അദ്ദേഹത്തിൽ നിന്നാണ്. തൃപ്രങ്ങോട്ടു കുഞ്ഞുണ്ണി മൂസ്സതിൽ നിന്ന് വ്യാകരണവും അലങ്കാര ശാസ്ത്രവും അഷ്ടാംഗഹൃദയവും മറ്റും അഭ്യസിച്ചു.
പുന്നശ്ശേരി നീലകണ്ഠശർമ്മ സംസ്കൃതത്തിൽ അഗാധമായ പാണ്ഡിത്യം നേടിയ വ്യക്തിയായിരുന്നു. സംസ്കൃത വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കുന്നതിനായി അദ്ദേഹം 1888-ൽ സരസ്വതോദ്യോതിനി എന്ന സംസ്കൃത പാഠശാല സ്ഥാപിച്ചു.1921-ൽ കോളേജ് ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയമാണ് പട്ടാമ്പിയിലെ ഇന്നത്തെ ഗവ:സംസ്കൃതകോളേജ്.അയിത്തവും,ജാതി വിവേചനവും ശക്തമായിരുന്ന കാലത്ത് ജാതി-മത-ലിംഗ ഭേദമന്യേ ഏവർക്കും വിജ്ഞാനം പകർന്നു കൊടുത്ത സാമൂഹ്യ പരിഷ്കർത്താവായിരുന്നു പുന്നശ്ശേരി നമ്പി .ഒരേ സമയത്തു പത്തു ശിഷ്യന്മാരെ, പത്തു വിഷയങ്ങൾ – ദുർഗ്രഹശാസ്ത്രങ്ങൾ- പഠിപ്പിച്ചിരുന്ന അസാമാന്യ പ്രതിഭയായാണു മഹാകവി പിയെ പൊലുള്ള ശിഷ്യന്മാർ നമ്പിയെക്കുറിച്ച് അനുസ്മരിക്കുന്നത്.
വൈദ്യം, ജോതിഷം, സാഹിത്യം എന്നിവയിലും ഗ്രഹഗണിതത്തിലും ഗോള ഗണിതത്തിലും അദ്ദേഹം ഒന്നു പോലെ നിഷ്ണാതനായിരുന്നു. അദ്ദേഹം പട്ടാമ്പി പഞ്ചാംഗം പ്രസിദ്ധീകരിച്ചു . 1078ൽ ചിന്താമണിയെന്ന പേരിൽ ഒരു വൈദ്യശാലയും സ്ഥാപിച്ചു.ഗുരുനാഥൻ എന്നായിരുന്നു നമ്പി പരക്കെ അറിയപ്പെട്ടിരുന്നത്. നമ്പിക്ക് 1085ൽ തിരുവിതാംകൂർ ശ്രീമൂലം തിരുനാൾ മഹാരാജാവും സാമൂതിരി മാനവിക്രമ ഏട്ടൻ തമ്പുരാനും വീരശൃംഖല സമ്മാനിച്ചു. തൃപ്പൂണിത്തുറ വിദ്വൽസദസ്സിൽ നിന്ന് പണ്ഡിത രാജ ബിരുദവും നൽകിയിട്ടുണ്ട്.
ശ്രീ നാരായണ ഭട്ടാചാര്യരുടെ “ചമൽക്കാര ചിന്താമണി ” എന്ന ജ്യോതിഷ ഗ്രന്ഥത്തിന്റെ “ശാണോല്ലേഖനം ” എന്ന ഇദ്ദേഹത്തിന്റെ വ്യാഖ്യാനം പ്രസിദ്ധമാണ്. ഈ ഗ്രന്ഥം തിരുവനന്തപുരം ഗവ. സംസ്കൃത കോളേജിൽ ആസ്ട്രോളജി ഡിപ്പാർട്ടുമെന്റിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ഗുരുനാഥനോടുള്ള ആദരവ് പ്രകടിപ്പിച്ചിട്ടും ഉണ്ട് .
0 Comments